ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളില്‍നിന്നും ! ഭഗത് സിംഗിനെ തൂക്കിലേറ്റിയ ശേഷം ലാഹോറിലെത്തിയ മഹാത്മാഗാന്ധിയെ ക്രൂദ്ധരായ ജനങ്ങള്‍ കരിങ്കൊടി കാട്ടി ആക്രമിച്ച ആ ചരിത്രത്തിലേക്ക് ..
നാമറിയാത്ത എത്രയോ സംഭവങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ താളുകളില്‍ ഇന്നും നിശബ്ദമായിക്കിടക്കുന്നു. പലതും നമ്മള്‍ അറിയുന്നില്ല, അഥവാ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ ആവശ്യകതയില്‍ നിന്ന് ചരിത്രകാരന്മാരും പില്‍ക്കാല ഭരണാധികാരികളും നമ്മെ മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തിയതാണോ ? അതീവ ഗൗരവമായി കാണേണ്ട വിഷയം തന്നെയാണിത്.
കാലം മറച്ചുവച്ചു അത്തരമൊരു ചരിത്രസംഭവത്തിലേക്ക് ഇവിടെ വളിച്ചം വീശുകയാണ്. 1931 മാര്‍ച്ച് 23 ന് വൈകിട്ട് 7.33 ന് ഭാരതത്തിന്‍റെ വീരപുത്രന്മാരായിരുന്ന ഭഗത് സിംഗ്,സുഖ്‌ദേവ് ,രാജ്‌ഗുരു എന്നിവരെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി. .
അന്ന് തങ്ങളുടെ ബാരക്കില്‍ നിന്ന് തൂക്കുമരത്തിലെക്കുള്ള യാത്രക്കിടയില്‍ മൂവരും നിര്‍ഭയരായി ഉച്ചത്തില്‍ പാടി..
' മേരി രംഗ് ദേ ബസന്തി ചോലാ ..മേരെ രംഗ് ദേ..
മേരി രംഗ് ദേ ബസന്തി ചോലാ ..മയ രംഗ് ദേ ബസന്തി..'
മേരി രംഗ് ദേ ബസന്തി ചോലാ ..മയ രംഗ് ദേ ബസന്തി..'
അതീവരഹസ്യമായായിരുന്നു ഇവരെ തൂക്കിലേറ്റിയത്.
അതിനുശേഷം എല്ലാ മാനവമൂല്യങ്ങളെയും കാറ്റില്‍പ്പറത്തി ഇംഗ്ലീഷുകാര്‍ മൂവരുടെയും മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കി ചാക്കുകളില്‍ കെട്ടി രഹസ്യമായി സത് ലജ് നദിക്കരയിലുള്ള 'ഹുസൈ നിവാല' എന്ന സ്ഥലത്ത് കൊണ്ടുപോയി വിറകും മണ്ണെണ്ണയുമൊഴിച്ചു കത്തിച്ചു. ജനപ്രിയരായിരുന്ന ഈ ധീരദേശാഭിമാനികളെ തൂക്കിലേറ്റിയ വിവരമറിഞ്ഞാല്‍ ഉണ്ടാകാവുന്ന ജനാക്രോശം ഭയമായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ മീ രഹസ്യനീക്കം നടത്തിയത്.
അതുകൊണ്ടാണ് വധശിക്ഷ നടപ്പാക്കേണ്ട നിശ്ചിത ദിവസത്തിനും ഒരു നാള്‍ മുന്‍പുതന്നെ മൂവരെയും അതീവരഹസ്യമായി തൂക്കിലേറ്റിയതും.
ആളൊഴിഞ്ഞ നദിക്കരയില്‍ രാത്രിയില്‍ അഗ്നികണ്ടു സംശയം തോന്നിയ ജനങ്ങള്‍ ഓടിക്കൂടി. വിവരം കാട്ടൂതീപോലെ നാട്ടുകാരറിഞ്ഞു. അവര്‍ ആബാലവൃദ്ധം കയ്യില്‍ക്കിട്ടിയ ആയുധങ്ങളുമായി നദിക്കരയി ലേക്കു പാഞ്ഞു. ജനക്കൂട്ടം കണ്ടു ഭയന്ന ഇംഗ്ലീഷുകാര്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു. അപ്പോഴേക്കും പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ജന൦ പുറത്തെടുത്തു..
ധീരദേശാഭിമാനി കളുടെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയതും , അത് നിന്ദ്യമായ രീതിയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചതും ജനങ്ങളെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്. ജനങ്ങള്‍ ഗാന്ധിജിയെയും കുറ്റക്കാരനാക്കി. ലാലാ ലാജ് പത് റായിയുടെ മകള്‍ പാര്‍വതി ദേവി, ഭഗത് സിംഗിന്റെ സഹോദരി ബീവി അമര്‍ കൌര്‍ എന്നിവരും അവിടെ എത്തിച്ചേര്‍ന്നു.
മഹാത്മാഗാന്ധി വിചാരിച്ചിരുന്നെങ്കില്‍ ഭഗത് സിംഗിന്റെ തൂക്കുകയര്‍ ഒഴിവാക്കാമായിരുന്നെന്ന് ജനം വിശ്വസിച്ചു. ഗാന്ധിജിയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനാകുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. പക്ഷേ ഗാന്ധിജി ഭഗത് സിംഗിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. ജനരോഷം കൂടുതല്‍ വ്യാപിപ്പിക്കാന്‍ അത് കാരണമായി.
1931 മാര്‍ച്ച് 24 നു വൈകിട്ട് മൂവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ അകമ്ബടിയോടെ ലാഹോറില്‍ നിന്ന് വിലാപയാത്രയായി 'രവി' നദിക്കരയിലെത്തിച്ച് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നല്‍കുന്ന എല്ലാ ആദരവോടും മൃതദേഹങ്ങള്‍ അവിടെ ലാലാ ലാജ് പത് റായിയുടെ സ്മൃതി സ്ഥലത്തിനടുത്ത് സംസ്കരിച്ചു.
ജനരോഷം വളരെ ശക്തമായിരുന്നു. ഭഗത് സിംഗ് ന്‍റെയും കൂട്ടരുടെയും മരണത്തിന് ഇംഗ്ലീഷ് കാര്‍ക്കൊപ്പം ഗാന്ധിജിയെയും അവര്‍ കുറ്റവാളി യായിക്കണ്ടു. ഗാന്ധിജി ശ്രമിച്ചിരുന്നെങ്കില്‍ ഇവരുടെ മോചനം സാദ്ധ്യമാകുമായിരുന്നു എന്ന് ജനം വിശ്വസിച്ചു. ഗാന്ധിജിക്കെതിരെ നല്ലൊരു വിഭാഗം തിരിയാന്‍ ഇത് കാരണമായി.
മൂവരെയും തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞു തമിഴ്നാട്ടില്‍ പെരിയോര്‍ രാമസ്വാമി 'കുടൈ അരശു' എന്ന വാരാന്ത്യപ്പതിപ്പില്‍ ഇങ്ങനെ ലേഖനമെഴുതി..'ഇത് ഗാന്ധിസത്തിന് മേല്‍ പുരോഗമനവാദികള്‍ നേടിയ വിജയം ' എന്ന്.
പിന്നീട് നടന്ന ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ ആള്‍ക്കാര്‍ കരിങ്കൊടി കാട്ടി..ഗാന്ധിക്ക് നേരേ ഒന്നിലേറെ തവണ ആക്രമണമുണ്ടായി. സിവില്‍ വേഷം ധരിച്ച് അദ്ദേഹത്തിനു ചുറ്റും സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരാണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത്.
ഗാന്ധിജിയോടുള്ള ആദരവും മതിപ്പും കുറയുവാന്‍ ഭഗത് സിംഗിന്റെ തൂക്കിക്കൊല വലിയൊരു കാരണമായി മാറുകയായിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് ഗാന്ധിജി ലാഹോറില്‍ പോയിരുന്നില്ല.
No comments:
Post a Comment